Saturday, February 22, 2020

നമ്മൾ കണ്ട സ്വപ്നങ്ങൾ മറ്റൊരാൾ യഥാർത്ഥ്യമാക്കുമ്പോൾ മനസിൽ ചെറിയ അസൂയയും വേദനയുണ്ടാകുമെന്നത് സ്വാഭാവികം.

ഒന്നിനു വേണ്ടിയും പ്രയത്നിക്കാതെ വെറുതെ വിധിയെ പഴിച്ച് സമയം കളയാതെ കഠിന പരിശ്രമത്തിലുടെ എല്ലാം നേടിയെടുക്കാം.

അർഹിച്ചത് 
 ഒരിക്കലെങ്കിലും എന്നിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടല്ലോ, അതാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.

ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവണമെന്ന് നമ്മൾ ആഗ്രഹിക്കുമെങ്കിലും - ചില നിമിഷങ്ങളിൽ നമുക്കതിന് സാധിക്കാതെ വരും.

ദൈവം എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ കൊടുക്കുന്നു
ചിലർ അതിൽ വിജയിച്ച് സന്തോഷത്തോടെ ജീവിക്കുന്നു.

ജീവിതത്തിനായി - ജീവനായി ചിലസ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാം

Tuesday, February 18, 2020

നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ

തോൽവികളുടെ ഓർമ്മപ്പെടുത്തൽ ചിലപ്പോൾ നിരാശയുണ്ടാക്കാം. എങ്കിലും ആരായിരുന്നു ഞാൻ എന്നൊരു തിരിച്ചറിവ്   ഇനിയും തെറ്റുകൾ ആവർത്തിക്കാതെ ശക്തമായി തിരിച്ചു വരാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും ഉണ്ടാക്കും

സ്വന്തംനേട്ടത്തിനും, സ്വപ്നങ്ങൾക്കുമായി കരുതി വെച്ചതെല്ലാം ഒരുനിമിഷം നഷ്ടപ്പെടുമ്പോൾ ,അത്  മറ്റൊരാൾക്ക് സഹായമായി മാറുന്നുവെന്ന സംതൃപ്തിയോടെ ....
ബാക്കിയായ എന്റെ സ്വപ്നങ്ങൾക്കായി .
നിരാശയില്ലാതെ കരുത്തോടെ പ്രയത്നിച്ചു കൊണ്ട് വീണ്ടും ഞാൻ ഉയർത്തെഴുനേൽക്കും. നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ

Wednesday, February 12, 2020

നിശാശലഭത്തെ മോഡലാക്കി

രാവിലെ വീടിനു സമീപത്തെ വഴിയരികിൽ ശലഭത്തെ പോലെ ഒരു ജീവിയെ കണ്ടു. പക്ഷേ ശരീരത്തിലും ചിറകിലും നിറയെ രോമങ്ങൾ, വേഗം തന്നെ കുറെ ചിത്രങ്ങൾ എടുത്തു. ശലഭത്തെ പോലെ പെട്ടെന്ന് പറന്നു പോണില്ല! നല്ല ഇണക്കം ഉള്ള പോലെ എന്റെ കൈയിലും ശരീരത്തിലും ഇരുത്തി ഫോട്ടോ എടുത്തു.
വീട്ടിലെത്തി ഭാര്യക്ക് ചിത്രംകാണിച്ചപ്പോഴാണ് ഇത് ശലഭമല്ല ,മോത്ത് [നിശാശലഭം] ആണെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് വിക്കിപിഡിയ നോക്കി കൂടുതൽ '' ശേഖരിച്ചു
ചിത്രശലഭവുമായി വളരെ സാമ്യമുള്ളതും അവ ഉൾക്കൊള്ളുന്ന ലെപിഡോപ്‌ടീറ (Lepidoptera) എന്ന ഓർഡറിൽപ്പെടുന്നതുമായ ജീവികളാണ്‌ നിശാശലഭങ്ങൾ (Moth).
ചിത്രശലഭങ്ങളും നിശാശലഭങ്ങളും തമ്മിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇവയെ തമ്മിൽ തിരിച്ചറിയാൻ പല മാർഗ്ഗങ്ങളുണ്ട്. നിശാശലഭങ്ങളെ സാധാരണ രാത്രികാലങ്ങളിലാണ് കാണാറുള്ളത് ചിത്രശലഭങ്ങളെ പകലും. നിശാശലഭങ്ങളുടെ സ്പർശിനികളിലും ശരീരത്തിലും‍ സൂക്ഷ്മങ്ങളായ രോമങ്ങൾ ഉണ്ടാകും. എന്നാൽ ചിത്രശലഭങ്ങളിൽ അങ്ങനെ തന്നെ രോമങ്ങൾ ഉണ്ടാകാറില്ല. നിശാശലഭങ്ങൾ സ്പർശകങ്ങൾ തറക്ക് സമാന്തരമായി പിടിക്കുമ്പോൾ ചിത്രശലഭങ്ങൾ അവ കുത്തനെ പിടിക്കുന്നു. നിശാശലഭങ്ങൾ എവിടെയെങ്കിലും ഇരിക്കുമ്പോൾ ചിറകുവിടർത്തിയിരിക്കുന്നു. ചിത്രശലഭങ്ങളാകട്ടെ ചിറകുകൾ മുകളിലേയ്ക്ക് കൂട്ടിവയ്ക്കുന്നു.
വളർച്ചയും ജീവിതദശകളും ചിത്രശലഭത്തിന്റേതുതന്നെയാണ്. 

ഫോട്ടോ എഡിറ്റിങ്ങിന് Snapseed അപ്ലിക്കേഷൻ

പലരും ചോദിച്ചു എങ്ങിനെയാണ് ഇത്ര നന്നായി ഫോട്ടോ എടുക്കുന്നതെന്ന് !
ഞാൻ ക്യാമറയിൽ ഒന്നും അല്ല ഫോട്ടോ എടുക്കുന്നത് ,മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഫോട്ടോ എടുക്കുന്നത് (ഹുവായ് ഹോണർ 9 N) ,പിന്നീട്  ടnapseed എന്ന മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയും.
പല സുഹൃത്തുക്കളും ചോദിച്ചു നിനക്ക് എന്നും യാത്രയാണല്ലോയെന്ന്
പാലക്കാട് ഓഫീസിലേക്കുള്ള യാത്രയിലെ  വഴിയോരക്കാഴ്ചകളാണ് കൂടുതൽ പകർത്തിയത്. 24 മണിക്കൂറിൽ ദിവസവും 4 മണിക്കൂർ  അങ്ങോട്ടുമിങ്ങോട്ടും യാത്ര. ഇടക്ക് ഒഴിവുള്ള ദിവസം ബൈക്കുമായി ഒരു പ്ലാനിങ്ങും ഇല്ലാത്ത യാത്രകൾ .
നമ്മുടെ നാട്ടിലെ സൗന്ദര്യങ്ങൾ ആസ്വദിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ,രാജ്യങ്ങളിലേക്കും പറന്ന് നടക്കുന്ന സുഹൃത്തുക്കൾക്ക് നമ്മുടെ നാടിനെ പരിചയപ്പെടുത്തിക്കൊടുക്കാനും സാധിക്കും
യാത്രകൾ എനിക്ക് തരുന്ന  അനുഭവങ്ങളും ഞാൻ ഇവിടെ പങ്കുവെക്കാറുണ്ട്. 

Untill I breath the life 

ഇൻഫോ കൈരളി കംപ്യൂട്ടർ മാഗസിൻ

ഇൻഫോ കൈരളി കംപ്യൂട്ടർ മാഗസിൻ വളരെയധികം ഉപകാരപ്രഥമായ മാഗസിനാണ് മലയാളത്തിലാണ് പുസ്തകം .സാങ്കേതിക വിദ്യയുടെ പുരോഗതി ഈ മാഗസിനിലൂടെ തിരിച്ചറിയാം. പുതിയ അപ്ലിക്കേഷനുകൾ, ഉപകരണങ്ങൾ, വാർത്തകൾ, ലേഖനങ്ങൾ ,ട്രിക്കുകൾ, ടിപ്പുകൾ എന്നിവ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു .
നവീന സാങ്കേതിക സങ്കേതങ്ങളെക്കുറിച്ച് നല്ലൊരു അവബോധം ഉണ്ടാക്കാൻ അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ ഈ മാഗസിൻ സഹായിക്കും. 25 രൂപയാണ് വില.

മലക്കപ്പാറയിലേക്കൊരു മഴയാത്ര

ഒറ്റക്കുള്ള ബൈക്ക് യാത്രകൾ  ഇഷ്ടപ്പെടുന്ന ഞാൻ കഴിഞ്ഞ ദിവസം അതിരപ്പിള്ളി - മലക്കപ്പാറ വഴിയിലെ വനത്തിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് 
ഒരു മഴയാത്ര നടത്തി.
മിക്കയാത്രകളും യാതൊരു പ്ലാനിങ്ങും ഇല്ലാതെയാണ് നടത്താറ്, ഇതും അതുപോലെ തന്നെ, ആരോടും പറയാതെ ബൈക്ക് എടുത്ത് ഒന്ന് മുങ്ങി. മുൻപ് പോയ സ്ഥലം തന്നെ എന്നാലും ഒരു മോഹം - ഒരു മഴയാത്ര നടത്താൻ .

മുൻ അനുഭവങ്ങൾ ഉള്ളതിനാൽ ചില മുൻ കരുതൽ എടുത്തു, അതിരപ്പിള്ളി കഴിഞ്ഞാൽ ഈ വഴിയിൽ പിന്നെ പെട്രോൾ അടിക്കാൻ വേറെ സ്ഥലങ്ങൾ ഇല്ല. പെട്രോൾ ആവശ്യത്തിന് നിറക്കണം.
റോഡ് നല്ലതാണെങ്കിലും അധികം സ്പീഡിൽ പോവാൻ സാധിക്കില്ല! വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പ് വരുത്തണം/ വാഹനത്തിന്റെ പേപ്പറുകൾ  കരുതണം . നമ്മുടെ ഏതെങ്കിലും ID കാർഡ് , ഡ്രൈവിങ്ങ് ലൈസൻസ്  റെയിൻകോട്ട് ,ഒരു കുട, വെള്ളം ബോട്ടിൽ , ക്യാമറ, ചാർജർ, പവർ ബാങ്ക്, ഫോൺ നനയാതിരിക്കാൻ പ്ലാസ്റ്റിക്ക് കവർ etc എന്നിവയും കരുതാം.

വീട്ടിൽ നിന്ന് [ കുന്നംകുളം]രാവിലെ 10:15ന് ഇറങ്ങി. 11:45 ന് വാഴച്ചാൽ എത്തി. അവിടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പെർമിഷൻ വേണം. അതിന് അവിടെ ഒരു ഡിക്ലറേഷൻ എഴുതി കൊടുക്കണം. എഴുതാനുള്ള പേപ്പറും ,പേനയും, ഫോർമാറ്റും അവിടെ ഉണ്ട്. എഴുതിനൽകിയാൽ ചെക്ക് പോസ്റ്റിൽ കാണിക്കാനുള്ള ഒരു പെർമിറ്റ് അവർ തരും തിരക്കില്ലാത്തതിനാൽ എല്ലാം കൂടെ 5 മിനിറ്റ് സമയം കൊണ്ട് ശരിയായി. യാതൊരുതര ഫീസും ഇല്ല!
മലക്കപ്പാറ വരെ പോയി തിരിച്ചു വരാനുള്ള പെർമിഷൻ ആണ് വാങ്ങിയത് ,chek in സമയം അവർ പെർമിറ്റ് വെരിഫിക്കേഷൻ ഷീറ്റിൽ  രേഖപ്പെടുത്തിയിരുന്നു. 2 മണിക്കൂർ ആണ് മലക്കപ്പാറ ചെക്ക് പോസ്റ്റിൽ എത്താനുള്ള സമയമായി രേഖപ്പെടുത്തിയിരുന്നത് (11:45 to 1:45)  വാഴച്ചാലിൽ നിന്ന് 60 km ആണ് മലക്കപ്പാറ. റോഡിലൂടെ സഞ്ചരിക്കാനല്ലാതെ കാടിനുള്ളിൽ പ്രവേശിക്കാൻ യാതൊരു അനുവാദവും ഇല്ല.
ഫോറസ്റ്റ്  ഉദ്യേസ്ഥൻ കുറച്ച് നിർദ്ദേശങ്ങൾ പറഞ്ഞു തന്നു .
 ഞാൻ വളരെ സാവധാനം ബൈക്ക് ഓടിച്ച് ഫോട്ടോയൊക്കെ എടുത്ത് യാത്ര ചെയ്തു. പലരും ആ വഴി വാൽപ്പാറ പോയി പൊള്ളാച്ചി- പലക്കാട് റൂട്ടിലൂടെ  പോകുന്നു. കുന്നംകുളത്തു നിന്ന് മലക്കപ്പാറയിലേക്ക് 146 km ദൂരം ഉണ്ട്.

വന്യമൃഗങ്ങൾ ഉള്ള വനത്തിലൂടെ ഒറ്റക്ക് ബൈക്കിൽ സുന്ദരദൃശ്യങ്ങൾ ആസ്വദിച്ച് - അതൊരു ത്രിൽ ആണ്. കാറിൽ പോയാൽ ആ സുഖം കിട്ടില്ല!
വളരെ നല്ല റോഡ് ആണ് മലക്കപ്പാറയിലേക്ക് ഉള്ളത്  ,മലക്കപ്പാറ എത്താറാവുമ്പോൾ 10 km കുറച്ച് മോശം - എന്നാലും സുഗമമായി യാത്ര ചെയ്യാം. ആളുകൾ കാറിലും, ജീപ്പിലും, ബൈക്കിലും യാത്ര: ചെയ്യുന്നു. KSRTC ബസ് സർവീസ് നടത്തുന്നുണ്ട് ,ഒരു പ്രൈവറ്റ് ബസും  യാത്രക്കിടയിൽ ഇവ രണ്ടും കണ്ടു. മലക്കപ്പാറയിൽ താമസിക്കുന്നവർ ഈ പൊതുയാത്രാ സൗകര്യമാണ് പ്രധാനമായും ആശ്രയിക്കുന്നത്. റോഡിന് അത്യാവശ്യം വീതിയുണ്ട് അപകടകരമായ പ്രദേശങ്ങളിൽ  കൈവരികളുമുണ്ട്.
പ്രളയത്തിലും ,ഉരുൾപ്പൊട്ടലിലും തകർന്ന റോഡുകളും, ചരിവു തലങ്ങളും നല്ല രീതിയിൽ കെട്ടി ഉറപ്പിക്കുന്ന പണി നടക്കുന്നുണ്ട് .ചില സ്ഥലങ്ങളിൽ ടാറിങ്ങ് നഷ്ടപ്പെട്ടിട്ടുണ്ട് വശങ്ങളിൽ ചെങ്കുത്തായ ചെരുവുകൾ ,ഹെയർ പിന്നുകൾ എന്നിവയിലൂടെ സൂക്ഷിച്ച് വാഹനം ഓടിക്കണം.

യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ
രണ്ടു സുന്ദരമാരായ മലയണ്ണാൻമാർ റോഡിനോട് ചേർന്ന മരത്തിൽ  ചാടി നടക്കുന്നു ,ഫോട്ടോ വ്യക്തമായി എടുക്കാൻ സാധിച്ചില്ല!
ചില സ്ഥലങ്ങളിൽ എത്തുമ്പോൾ ആനയുടെ മണം  - ആനകൾ സ്ഥിരം സഞ്ചരിക്കുന്ന പ്രദേശമാണിത്. ആനകളെയൊന്നും കണ്ടില്ല. സഞ്ചാരികളുടെ സൗകര്യത്തിനായി  മിക്ക സ്ഥലങ്ങളിലും സൂചനാ ബോർഡുകൾ - ഉണ്ട്.
വാഴച്ചാലിൽ നിന്ന് ഏകദേശം 30 km ആവുമ്പോൾ ഷോളയാർ ജലവൈദ്യുത പദ്ധതിയുടെ വാൽവ് ഹൗസ് . അവിടെ നിന്ന് താഴേക്ക് നീണ്ടു കിടക്കുന്ന പെൻസറ്റോക്ക് പെപ്പുകളും കാണാം.
ഒരു സ്ഥലത്ത് എത്തിയപ്പോൾ എന്തോ പഴത്തിന്റെ പ്രത്യേക മണം, മുകളിൽ നോക്കിയപ്പോൾ, കുറെ സിംഹവാലൻ കുരങ്ങുകൾ ഇരുന്ന് എന്തോ പഴം തിന്നുന്നു .
വാച്ചുമരം ആദിവാസി കോളനി യിലേക്ക് പോകുന്ന വഴികാണാം നമുക്ക് അവിടേക്ക് പ്രവേശനം ഇല്ല !

ഇടക്ക് വഴിയിൽ ഓരോ വാഹനങ്ങൾ വരുന്നതു കാണാം അതല്ലാത്ത സമയം കിലോമീറ്ററുകൾ ഞാൻ ഒറ്റക്ക്. വളരെ പതുക്കെ ബൈക്ക് ഓടിച്ചു. പെട്ടെന്ന് ശക്തമായ മഴ മുന്നോട്ടുള്ള വഴി കോടമഞ്ഞു കാരണം കാണുന്നില്ല ,ഇടക്ക് പാതയുടെ വശത്ത് ബൈക്ക് നിർത്തി കുറച്ച് സമയത്തിന് ശേഷം യാത്ര തുടർന്നു.  വലിയ തടാകങ്ങൾ കണ്ടു ,സുന്ദരമായ പ്രകൃതി രമണീയമായ പ്രദേശം എന്നാൽ അവിടെ ചീങ്കണ്ണികൾ ഉള്ള പ്രദേശമായതിനാൽ വാഹനം നിർത്തി ഇറങ്ങാനുള്ള അനുവാദം ഇല്ല ! 

യാത്രയിൽ മനുകളെ ഒന്നും കണ്ടില്ല ,വഴിയിൽ കണ്ട തേയില തോട്ടത്തിലെ ജോലിക്കാരനോട് കുറച്ച് നേരം കുശലം പറഞ്ഞു . വൈകുന്നേരങ്ങളിൽ  പുലിയും, ആനയും ഒക്കെ മലക്കപ്പാറയിൽ  ഇറങ്ങാറുണ്ടെന്ന് ആ ചേട്ടൻ പറഞ്ഞു . ചില പത്രവാർത്തകളും ഞാൻ ആ സമയം ഓർത്തെടുത്തു.

ശക്തമായ മഴയോടെയാണ് മലക്കപ്പാറ എന്നെ സ്വീകരിച്ചത്.
അവിടെയെത്തുമ്പോൾ 2:10 ആയി . ചെക്ക് പോസ്റ്റിൽ പേപ്പർ കാണിച്ചു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അതിൽ ഒരു നമ്പർ ഇട്ട് വാങ്ങി വെച്ചു. തിരിച്ചു പോകുമ്പോൾ അതേ പേപ്പർ  കൊണ്ടുപോയി വാഴച്ചാൽ ചെക്ക് പോസ്റ്റിൽ കാണിക്കണം എന്നും പറഞ്ഞു.

 -കുറച്ച് സമയം വെയ്റ്റിങ്ങ് ഷെഡിൽ ഇരുന്നു വിശ്രമിച്ചു.  ഇടക്ക് മഴ നിന്നു വെയിലുധിച്ചു വേഗം തന്നെ ബൈക്ക് എടുത്ത് കറങ്ങി ഫോണിൽ മലനിരകളുടേയും, തേയില തോട്ടങ്ങളുടേയും ചിത്രങ്ങൾ പകർത്തി. വാൽപ്പാറയിലേക്ക് പോകാനുള്ള തമിഴ്നാട് ചെക്ക് പോസ്റ്റ് വരെ പോയി തിരിച്ചു പോന്നു - അടുത്ത തവണ വാൽപ്പാറ പോണം .

 ഭക്ഷണം കഴിക്കാൻ  അത്യാവശ്യം നല്ല ഹോട്ടലുകൾ ഉണ്ട്. നല്ല ചോറും കറികളും ഉണ്ട് -veg/Non Veg ഭക്ഷണം കിട്ടും. ഞാൻ ചോറ് കഴിച്ചു. താമസിക്കാൻ മുറികളും കോട്ടേജുകളും ഹോംസ്റ്റേ എന്നിവ ഉണ്ട്. കുറെ ആളുകൾ അവിടെ വന്ന് താമസിക്കുന്നുണ്ട് . ഇന്ന് തിരക്ക് കുറവായിരുന്നു. കാട്ടിലെ ഉൽപന്നങ്ങൾ വിൽക്കുന്ന ചെറിയ കടകളുണ്ട്. മലക്കപ്പാറയിൽ അധികം നേരം ചിലവഴിച്ചില്ല ,മുൻപ് വന്നപ്പോൾ ഡാം കാണാൻ പോയിരുന്നു. ത്രിശൂർ ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം അവിടെ സ്ഥിതി ചെയ്യുന്നുണ്ട് . ടാറ്റ കോഫി ലിമിറ്റഡിന്റെ ടീ എസ്റ്റേറ്റുകളാണ് അവിടെയുള്ളത് . ഒരു വലിയ ടീ ഫാക്ടറിയും അവിടെ ഉണ്ട്. അമ്പലങ്ങൾ, ചെറിയ ഒരുCSI പള്ളി എന്നിവയും കാണാം.

കോരിചിതറുന്ന മഴയത്ത് കാട്ടു പാതകൾ വീണ്ടും പൂർണമായും കോടമഞ്ഞ് മൂടി .പ്രകൃതി സൗന്ദര്യവും കാടിന്റെ ഗന്ധവും, ഭീകരതയും ആസ്വദിച്ച്  മലക്കപ്പാറയോട് യാത്ര പറഞ്ഞു  മടക്കയാത്ര.





ഫോൺ, ലാപ്ടോപ്പ് സ്ക്രീനുകൾ വൃത്തിയാക്കാൻ

ഇന്നു വാങ്ങിയ Clean and shine GEL
സാധാരണ ലാപ് ടോപ്പ് Display കളിൽ പൊടിയും മറ്റും പറ്റി പിടിച്ചാൽ വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചിലരാണെങ്കിൽ പൊടിയെ പേടിച്ച് വാങ്ങുബോൾ കിട്ടിയ കവർ പോലും ഇതുവരെ ഊരി കളഞ്ഞിട്ടുണ്ടാവുകയുമില്ല!
കവർ ഇട്ട് ഉപയോഗിച്ചാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് മുൻപ് ഞാൻ വിശദീകരിച്ചിരുന്നു. അതിനൊക്കെ ഒരു പരിഹാരമാണ് ഇത്.
ഈ ജെൽ ഡിസ്പ്ലേയിൽ ഒരു തവണ സ്പ്രെ ചെയ്ത് കൂടെ തന്നിരിക്കുന്ന തുണി കൊണ്ട് വൃത്തിയായി തുടക്കു ക.സെക്കന്റുകൾക്കുള്ളിൽ വ്യത്യാസം നമുക്ക് തിരിച്ചറിയാം.
വില 89 രൂപ എന്ന് പ്രിൻറ് ചെയ്തിരിക്കുന്നു ഞാൻ 60 രൂപക്ക് വാങ്ങി.ഫോൺ സിസ് പ്ലേ, ലാപ് കീബോർഡ് ,LCD TV, മോണിറ്റർ എന്നിവ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം.

My loving Samsung Galexy Note 2 N700.മൂന്നാംദിനം ഉയർത്തു എഴുന്നേൽക്കുമോ?

അങ്ങിനെ ഇവന്റെ  കാര്യത്തിൽ ഒരു തീരുമാനം ആയി !
കഴിഞ്ഞ നാലു  വർഷം ജീവിതത്തിന്റെ ഒരു ഭാഗമായി എന്റെകൂടെ ഉണ്ടായിരുന്നു ,
അക്കാദമിക പ്രവർത്തനങ്ങളിലും ,സോഷ്യൽ മീഡിയകളിലും ബ്ലോഗിലും ഇത്രയധികം സജീവമായത് ഇവൻ കൂടെ വന്നിട്ട് തന്നെയാണ് .
പ്രായാധിക്യം മൂലം കുറച്ചു ദിവസമായി കുന്നംകുളം ഫോൺ ഗാലറിയിലെ സർവീസ് സെന്ററിലെ വെന്റിലേറ്ററിൽ ആയിരുന്നു. ദിവസവും പോയി കണ്ടിരുന്നു ,ഇന്നലെ വൈകുന്നേരം പോയപ്പോൾ ചീഫ് ഉമ്മർ സാർ  കൂടുതൽ ഒന്നും പറയാതെ അവനെ ഒരു കവറിൽ ഇട്ടു തിരിച്ചുതന്നു ,ബ്രെയിൻ ഡെത്ത് സംഭവിച്ചിരിക്കുന്നു, ബ്രെയിൻ വേറെ കിട്ടിയാൽ ഒരു കൈ നോക്കാമായിരുന്നു   ,ഏതെങ്കിലും ഭാഗങ്ങൾ ദാനം ചെയ്യുന്നുണ്ടേൽ വിളിച്ചാൽ മതി  എന്നും ഉമ്മർ സാർ  പറഞ്ഞു .
എല്ലാ  പ്രതീക്ഷകളും  അസ്തമിച്ചു പൊട്ടിയ ഹൃദയത്തോടെ അവനെ വാങ്ങി ജീൻസിന്റെ പോക്കറ്റിൽ കൂത്തി കയറ്റി തിരിച്ചു നടന്നു.
വിതുബുന്ന മനസോടെ വീട്ടിൽ വന്നപ്പോൾ ഇവന്റെ അവസ്ഥ കണ്ടു മനസ്സിൽ മന്ദസ്‌മിതം തൂകി നിന്ന സഹധർമ്മിണിയും, മറക്കാനാവാത്ത ഒരുദിനം കൂടെ ജീവിതത്തിൽ നൽകി കൊണ്ട് അവനെ വീട്ടിലെ അലമാരയിൽ അടക്കം ചെയ്തു.
 RIP
 My loving Samsung Galexy Note 2 N700.
മൂന്നാംദിനം ഉയർത്തു എഴുന്നേൽക്കുമോ?

ഹോമിയോപതിയോട് ഒരു സ്നേഹം

അസുഖങ്ങൾ വരുക എന്നത് അത്ര സുഖകരമായ കാര്യമല്ല എന്നാൽ അസുഖം പെട്ടെന്ന് മാറാൻ ആഗ്രഹിച്ച് നമ്മൾ ഓടി നടക്കും ,കുറെ ഇംഗ്ലീഷ് മരുന്നുകൾ കഴിച്ച് പെട്ടെന്ന് അസുഖത്തെ മാറ്റുകയും ചെയ്യും -മക്കൾക്കും തുടർച്ചയായി പനി ,ജലദോഷം, ചുമ എല്ലാമാസവും ഡോക്ടർക്കും മരുന്നിനുമായി കുറച്ച് പൈസ മാറ്റിവെക്കണം .
അപ്പോഴാണ് ഭാര്യവീടിന്റെ തൊട്ട് ചൊവ്വന്നൂർ പഞ്ചായത്തിൽ ഒരു ഹോമിയോ ഡിസ്പെൻസറി തുടങ്ങിയതും ഒരുഡോക്ടർ ചാർജ് എടുത്തതും അറിഞ്ഞത്.
പണ്ട് പഴഞ്ഞിയിൽ മർത്തോമ പള്ളിയിലെ അച്ചന്റെ കൊച്ചമ്മ ഹോമിയോ ഡോക്ടറെ അടുത്ത് പോയ കാലം ചുമ്മ ഓർത്തു.
പഠിക്കുന്ന കാലത്ത്  ഹോമിയോപതി ചികൽസാ രീതിയും മരുന്നുകളും  1796 Samuel Hahnemann രൂപപ്പെടുത്തി എടുത്തു  എന്ന് പഠിച്ചിരുന്നു. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ആണെന്നും മനസിലക്കിയിരുന്നു. കുട്ടികളായിരുന്ന എനിക്കും ഹോമിയോ മരുന്നുകൾ കഴിക്കാൻ ഇഷ്ടമായിരുന്നു - ചെറിയ ബോളുപോലുള്ള പഞ്ചാര മിഠായി .
എന്നാലും രോഗം വന്നാൽ അലോപ്പതിയിലേക്ക് ഓടിപ്പോയി ആൻറിബയോട്ടിക്ക് അടിച്ച് രോഗത്തെ തൽക്കാലം തോൽപ്പിക്കും.
സ്വന്തം മക്കളുടെ കാര്യമായപ്പോ ഒന്നു മാറ്റി ചിന്തിക്കാൻ തീരുമാനിച്ചു.
ആ ഇടക്ക് എന്റെ മോൾക്ക് ഒരു പനിയും -ഗവൺമെൻറ് ഡോക്ടറല്ലെ ഒന്നു പോയി കണ്ടെക്കാം എന്നു കരുതി മക്കളെയും കൂട്ടി പഞ്ചായത്തിൽ പോയി, വലിയ തിരക്കൊന്നും ഇല്ല!  ഡോക്ടർക്കാണെങ്കിലോ വലിയ ലുക്ക് ഒന്നും ഇല്ല - സംസാരമോ സാധാരണ രീതിയിൽ ,നമുക്ക് എന്തും വിവരങ്ങളും ചോദിച്ചറിയാം, നമുക്ക് മനസിലാവുന്ന ഭാഷയിൽ വിശദമായി പറഞ്ഞു തരും. നല്ല പെരുമാറ്റ രീതി. 102 ന് മുകളിലുള്ള പനിക്ക് തന്നത് ഒരു പൊടി മാത്രം -ഇടക്ക് വെള്ളത്തിൽ കലക്കി 2 സ്പൂൺ വീതം ഓരോ മണിക്കൂർ വിട്ട് കൊടുക്കാൻ. ഡോക്ടറുടെ നമ്പർ വാങ്ങി പോന്നു -സർക്കാർ സംവിധാനം ആയതിനാൽ മരുന്നും ഡോക്ടർ ഫീസും സൗജന്യം. ഇംഗ്ലീഷ് മരുന്ന് സ്റ്റോക്ക് ഇല്ലേ എന്നു ഭാര്യയോട് ചോദിച്ചു,  സാധാരണ പനി വന്നാൽ ഡോക്ടർ 3, 4 മരുന്ന് എഴുതുന്ന സ്ഥലത്താണ് ഈ ഹോമിയോ ഡോക്ടറുടെ ഒരു പൊടി!-
അൽഭുതംവൈകുന്നേരം ആവുബോഴേക്കും മോളുടെ  പനി മാറി. അങ്ങനെ ഇടക്ക് അസുഖം വരുബോൾ ഡോക്ടറെ പോയി കാണും. എനിക്ക് പണി കിട്ടിയപ്പോൾ ഡോക്ടറുടെ അടുത്താണ് തുടർ ചികൽസയും -എന്നെ കാണാതെ എന്റെ റിപ്പോർട്ടുകൾ വാട്സ് ആപ്പ് ചെയ്ത് കൊടുത്തപ്പോൾ മരുന്ന് നിർദ്ദേശിച്ചതും ഡോക്ടർ .എന്നെ ആകർഷിച്ചത്  അതൊന്നുമല്ല ഒരു ദിവസം മോൾക്ക് പനിയായി ഡോക്ടറെ പോയി കണ്ടു , സ്ഥിരം മരുന്നു തന്നെയാണ് നിർദ്ദേശിച്ചത് - വൈകീട്ട് കുറവില്ലെങ്കിൽ വിളിക്കാനും പറഞ്ഞു. പനി കുറഞ്ഞപ്പോൾ ഭാര്യ ഡോക്ടറെ വിളിച്ച് പറയാൻ ശ്രമിച്ചപ്പോൾ കോൾ കിട്ടിയില്ല! വൈകുന്നേരമായപ്പോൾ ദേ ഡോക്ടർ  മോളുടെ രോഗവിവരങ്ങൾ തിരക്കി  വിളിക്കുന്നു .ഇങ്ങനെ ഉണ്ടോ ഡോക്ടർമാർ..... 200 ഉം 300ഉം ഫീസും 500- 1000രൂപയുടെ മരുന്നും എഴുതുന്ന ഡോക്ടർമാരെ മാത്രമേ കണ്ടിട്ടുള്ളൂ!
വിജയുടെ മെർസൽ സിനിമയിൽ 5 രൂപ ഡോക്ടറെ കണ്ടിട്ടുണ്ട് പക്ഷേ ഇത് അതുക്കും മേലെ.
ഞാൻ ഈ അനുഭവങ്ങൾ എന്റെ പല സുഹൃത്തുക്കളോടും പറഞ്ഞു അവരൊക്കെ ഇപ്പോ ഡോക്ടറുടെ ഫാൻ ആണ് ! എല്ലാവർക്കും ഡോക്ടറുടെ ചികൽസയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും നല്ല അഭിപ്രായം.
പലപ്പോഴും ഡോക്ടർമാർ എന്നുപറയുബോൾ വില കൂടിയ കാറിൽ ചുളിയാത്ത വസ്ത്രങ്ങളും ധരിച്ച് ഡോക്ടർ എന്ന ഭാവവുമായി വരുന്നവരെ കണ്ടിട്ടുണ്ട് -
പക്ഷേ ഇത് ഒരു പഴയ സ്‌കൂട്ടറിൽ ഒരു സാധാ ചുരിദാർ ധരിച്ച് വരുന്ന ഒരു സാധാരണക്കാരുടെ ഡോക്ടർ -
ഹോമിയോപതിയോട് ഒരു സ്നേഹം തോന്നിയത് ഡോക്ടറുടെ കൈപ്പുണ്യം കൊണ്ടു തന്നെ!

ഡോക്ടറുടെ പേര് പറയുന്നില്ല!
നിങ്ങൾ  അന്വേഷിച്ചോളൂ!

സ്വപ്നങ്ങളെ നെഞ്ചോട് ചേർക്കു ബോൾ

അധ്യാപന ജീവിതം തുടങ്ങി 12 വർഷം കഴിഞ്ഞിരിക്കുന്നു .ഒരിക്കലും  ആഗ്രഹിക്കാതിരുന്ന മേഖലയിലേക്ക് പ്രതീക്ഷിക്കാതെ ചെന്നെത്തിയതായിരുന്നു ഞാൻ.
ഒരു പാട് നല്ല അനുഭവ - പാഠങ്ങളിലൂടെ ജീവിതത്തെ മുന്നോട്ട് നീക്കി !
 നല്ല ഉപദേശങ്ങൾ തന്നും
പ്രതിസന്ധി ഘട്ടങ്ങളിൾ  കൂടെയൊരു താങ്ങായ് നിന്നും എന്റെ വളർച്ചക്ക് പ്രോത്സാഹനം തന്നവരുമായ
കുട്ടികളുമായും അധ്യാപകരുമായും നല്ല സൗഹൃദങ്ങൾ ഇന്നും നിലനിർത്തുന്നു.
12 വർഷത്തിനിടയിൽ 3 വിദ്യാലയങ്ങളിൽ ഭൗതിക ശാസ്ത്ര അധ്യാപകനായി പ്രവർത്തിച്ചു.
അധ്യാപക പരിശീലകൻ എന്ന നിലയിൽ ചുരുങ്ങിയ  വർഷത്തിനിടയിൽ കേരളത്തിലെ ഒട്ടുമിക്ക ജില്ലയിലെയും അധ്യാപകരുമായി നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കാനും സാധിച്ചു.

ഇന്ന് കൈറ്റിൽ ജോലി ചെയ്യുമ്പോൾ അതൊരു സ്വപ്ന സാക്ഷാത്ക്കാരം തന്നെയാണ് .കിട്ടിയ ജോലിയേക്കാൾ ആഗ്രഹിച്ച ജോലി ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷം നിങ്ങളെ പോലെ എനിക്കും ഉണ്ട്.

സ്വപ്നങ്ങളുടെ പുറകെ നടന്നിരുന്ന ഞാനിന്ന് അവയെ നെഞ്ചോട് ചേർത്ത് കൂടെ നടക്കാൻ തുടങ്ങിയിരിക്കുന്നു.

ഒഴുക്കറയിലേക്ക്

ഇന്നത്തെ യാത്ര - ഒഴുക്കറയിലേക്ക്!
പേര് കേൾക്കുമ്പോ തന്നെ വയനാടാണോ ,ഇടുക്കിയാണോ എന്നൊക്കെ ചിന്തിക്കും പക്ഷേ സംഭവം മ്മടെ കുന്നംകുളത്ത് തന്നെ -വടക്കാഞ്ചേരി റോഡിൽ പന്തല്ലൂർ പാടത്ത് അറേബ്യൻ പാലസ് മണ്ഡപത്തിന് എതിർവശത്തെ ഉദയനഗർ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഒഴുക്കറയിലെത്താം.
ഇന്ന് യാഥൃശ്ചികമായി ചെന്നത്തിയ ഒരു സ്ഥലമായിരുന്നു ഒഴുക്കറ , ബന്ധുവീട്ടിൽ വിരുന്നു പോയപ്പോൾ, വീടിനു പുറകിലെ പാടത്തേക്ക് കുറച്ച് നടന്നപ്പോഴാണ് വെള്ളം ഒഴുകിപ്പോകുന്ന തോട് കണ്ടത്, നല്ല വൃത്തിയുള്ള വെള്ളം - വെട്ടുകല്ലുകൾക്കിടയിലൂടെയാണ് വെള്ളം ശക്തിയായി ഒഴുകുന്നത് - ചളിയില്ലാത്ത വെള്ളം.തോടിന്റെ ഇരുവശത്തായി നിറയെ തുമ്പപ്പൂക്കളും അതിലെ തേൻകുടിക്കാനായി നിരവധി പൂമ്പാറ്റകളും തേനീച്ചകളും പാറി നടക്കുന്നു. പാടത്തു നിന്ന് ചില കഴകളിലൂടെ വെള്ളം തോട്ടിലേക്കും ഒഴുകുന്നുണ്ട് .കുറച്ച് ആളുകൾ തോട്ടിലെ വെള്ളത്തിൽ ബൈക്കുകളും കാറുകളും ഇറക്കി കഴുകുന്നുണ്ടായിരുന്നു അവരുടെ കൂടെ വന്ന കൊച്ചു കുട്ടികൾ വെള്ളത്തിൽ കളിക്കുന്നു .അതിരപ്പിള്ളിയിലൊക്കെ പോയാൽ വെള്ളം ഒഴുകുന്ന സ്ഥലങ്ങളിൽ നമ്മൾ കളിക്കാറില്ലേ അതുപോലെ ഒരു ഫീൽ തോന്നും. മക്കൾ രണ്ടു പേരും വെള്ളത്തിലെ കളി ശരിക്കും ആസ്വദിച്ചു. 
മഴക്കാലമായതിനാൽ വെള്ളത്തിന് നല്ല ഒഴുക്ക് ഉണ്ട് , ഇടക്ക് നമ്മൾ അറിയാതെ തന്നെ ഒഴുക്കിന്റ ശക്തി കൂടുന്നുണ്ട്, മഴശക്തി പ്രാപിച്ചാൽ ഒഴുക്കും കൂടും.പാടത്ത് നിന്ന് നോക്കിയാൽ അങ്ങ് ദൂരെ കല്ലഴിക്കുന്നും ഗുഹയും (നരിമട )വ്യക്തമായി കാണാം.
രാവിലെയും വൈകുന്നേരങ്ങളിലും പച്ചപ്പു വിരിച്ച പാടത്ത്  പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വരാവുന്ന ഒരു ചെറിയ സ്ഥലം തന്നെയാണിത്.

 

മേരി മാതയിലെ കൂട്ടുകാർ

ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങൾ നൽകി കൊണ്ട് ഒരു ദിനം കൂടി !
ഇന്നലെആഗസ്റ്റ് 1
ദൈവമാതാവിന്റെ നോമ്പ് തുടങ്ങുന്ന ദിവസം - 
കൂടാതെ  എന്റെ ഭവതിയുടെ പിറന്നാളും.രാവിലത്തെ തിരക്കിനിടയിൽ അവൾക്ക് ഒരു ആശംസയും നൽകി പാലക്കാട് ഓഫീസിലേക്ക് ഓടി. വൈകീട്ട് തിരിച്ചു കുന്നംകുളം എത്തി ഭാര്യയെ സന്തോഷിപ്പിക്കാൻ ഒരു കേക്ക് വാങ്ങിക്കാം എന്നും കരുതി ബേക്കറിയുടെ മുൻപിൽ ബൈക്ക് നിർത്തി. ഫോണിൽ മെസേജുകൾ നോക്കിയപ്പോ ,ഷിജിച്ചേട്ടൻ ഒന്ന് കാണണം എന്നും നമ്പർ തരുമോ എന്നും പറഞ്ഞ് മെസഞ്ചറിൽ ഒരു മെസേജ് അയച്ചിരിക്കുന്നു. നേരെ മൂപ്പരുടെ കടയിലേക്ക് പോയി അധികം മുഖവരയില്ലാതെ ചേട്ടൻ കാര്യം പറഞ്ഞു. മേരി മാതാ ബോയ്സ് കോട്ടേജിൽ പോയിട്ടുണ്ടോയെന്നും ,ഇപ്പോ ഫ്രീയാണെൽ അവിടെ പോയാലോ എന്നും .
വീട്ടിൽ പോയി ഇപ്പോ വരാമെന്ന് പറഞ്ഞു, ബേക്കറിയിൽ പോയി കേക്ക് വാങ്ങി വീട്ടിൽ പോയി പെട്ടെന്ന് തന്നെ ഭാര്യയുടെ പിറന്നാൾ ആഘോഷിച്ച് .ഷിജി ചേട്ടനായി മേരിമാതാ ബോയ്സ് കോട്ടേജിൽ ചെന്നു . യാത്രക്കിടയിൽ ബോയ്സ് ഹോമിനെ കുറിച്ച് സംസാരിച്ചു. കൂടുതൽ നേരിട്ട് കാണാമെന്നും പറഞ്ഞു. പണ്ട് മൂലേപ്പാട് ഇടവക വികാരിയായിരുന്ന അലക്സ് അച്ചൻ തുടങ്ങി വെച്ച സ്ഥാപനത്തെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും ആദ്യമായാണ് ഞാൻ അവിടെ പോകുന്നത് .

നല്ല കെട്ടിടവും അതിനോട് ചേർന്ന് ഒരുചാപ്പലും, കുരിശുപള്ളിയും ഉണ്ട് .
മത്സ്യക്കുളവും മുയലുകളും, കോഴിയും, പ്രാവുകളും ഉള്ള വൃത്തിയുള്ള സുന്ദരമായ കോട്ടേജ് .
രണ്ട് MCBS അച്ചൻമാരുടെ മേൽനോട്ടത്തിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട 34 കുട്ടികൾ അവിടെ താമസിച്ചു കൊണ്ട് നമ്മുടെ പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വരുന്നു....

 ജീവതത്തിൽ ആ മക്കൾ അനുഭവിച്ച യാതനകളെ മറക്കാൻ ശ്രമിച്ച് പുതിയ സ്വപ്നങ്ങളുമായി അവർ ബോയ്സ് കോട്ടേജിൽ സന്തോഷത്തോടെ പരിഭവങ്ങളും ദുഖങ്ങളുമില്ലാതെ കഴിഞ്ഞു വരുന്നു
ഇവർ അനാഥരല്ല - അച്ചനോ/അമ്മയോ ഇല്ലാത്ത സാമ്പത്തികമായി താഴ്ന്ന വിഭാഗങ്ങളിലെ മക്കൾക്ക്  18 വയസ് വരെ തുണയായി അവരെ നെഞ്ചോട് ചേർത്ത് ആ രണ്ട് കൊച്ചച്ചൻമാർ! അലക്സ് അച്ചനും മനു അച്ചനും .

നാട്ടുകാരുടെയും , സംഘടനകളുടെയും മറ്റു നല്ല മനസുകൾ കൊണ്ട് അവർ അവിടെ കഴിയുന്നു.

ഒരു കാലഘട്ടത്തിൽ അവിടെ സഹായവുമായി ആളുകളുടെ തിക്കും തിരക്കുമായിരുന്നുവെങ്കിൽ ഇന്ന് നമ്മൾ പലരും അവരെ മറന്നു.
പഠനത്തിൽ അവരെ സഹായിക്കാൻ വന്നിരുന്ന അടുത്ത എഞ്ചനീയറിങ്ങ് / ഡെൻറൽ കോളേജിലെ ചേട്ടൻ മാരൊന്നും ഇപ്പോൾ അവിടെ വരുന്നില്ല!

രാത്രി ആമക്കളുമായി തമാശകൾ പറഞ്ഞു , ഒരുമിച്ചിരുന്ന്  കഞ്ഞി കുടിച്ച് കുശലം പറഞ്ഞിരുന്നപ്പോൾ
പിറന്നാൾ ദിനത്തിൽ രാത്രിയെങ്കിലും
ഒരുമിച്ച് ഭക്ഷണം  കഴിക്കാൻ കാത്തിരുന്ന ഭവതിയെ പോലും മറന്നു, 
രാത്രി ഏറെ വൈകി അച്ചൻമാരോടും മക്കളോടും യാത്ര പറഞ്ഞ് പോരുബോൾ മനസിൽ അവരുടെ പുഞ്ചിരിച്ച മുഖം
ഒരു നല്ല ദിവസവും അനുഭവും എനിക്ക് തന്ന ദൈവത്തിനും ,ഷിജി ചേട്ടനും നന്ദി.
അവരെ കൈ പിടിച്ചുയർത്തി സമൂഹത്തിൽ ഒരു നല്ല വ്യക്തിത്വങ്ങളാക്കാൻ
വീണ്ടും പോണം.

നിങ്ങളുംഅവരെ കാണണം! 
നിങ്ങൾ  ആരുമായിക്കോട്ടെ ! ആ കുട്ടികൾ നിറഞ്ഞ മനസോടെ നിങ്ങളെ സ്വീകരിക്കും. 
അവർക്ക്  വേണ്ടത്  സാമ്പത്തിക സഹായത്തേക്കാളുപരി നിങ്ങളുടെയും എന്റെയും സ്നേഹവും സൗഹൃദവുമാണ് .

പ്രളയത്തിൽ ത്രിത്താലയിലേക്ക്

ഇന്ന് 10/8/19 വൈകീട്ട് 4 മണിക്ക് സുഹൃത്ത് വിനോയിയുമായി പാലക്കാട് ജില്ലയിലെ മേഴത്തൂർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പോയി. അവൻ 50 പുതപ്പും തോർത്തും ഒക്കെ വാങ്ങി കാറിൽ പോയി. സാധനങ്ങൾ ക്യാമ്പിൽ നൽകി പലരുടെയും വീടുകളിൽ വെള്ളം കയറി എല്ലാം തകർന്നു, 
കുറെ അന്യസംസ്ഥാനക്കാരും ഇവിടെയുണ്ട് .ഇന്ന് 5 മണി വരെയുള്ള കണക്കനുസരിച്ച് 331 ആളുകൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് കൂടുതൽ ആളുകളും ത്രിത്താലയിൽ ഉള്ളവരാണ്. ഷട്ടറുകൾ കുറച്ച് തുറന്നതിനാൽ
വെള്ളക്കെട്ട് ഇപ്പോ ഒഴിഞ്ഞിട്ടുണ്ട് , മഴ ഇപ്പോഴും തകർത്തു പെയ്യുന്നു.
ചിലർ വീടുകളിൽ പോയി വീടും പരിസരവും വൃത്തിയാക്കി തിരിച്ചു വന്നു .തീരത്തെ മിക്ക വീട്ടുകാരും താമസം മാറിയിരിക്കുന്നു.
പിന്നീട് ത്രിത്താലMCM UP സ്കൂളും , KB മേനോൻ ഹൈസ്ക്കുളിലും പോയി.MCM ൽ ക്ലാസ് മുറി മുഴുവൻ ചളി കയറി നശിച്ചിരിക്കുന്നു ക്ലാസ്സിന കത്ത് മുട്ടിനൊപ്പം വെള്ളം ഉണ്ടായിരുന്നുവെത്രെ.ബഞ്ചുകൾ എല്ലാം നനഞ്ഞ് കുതിർന്ന് കിടക്കുന്നു. 
ത്രിത്താല സെന്ററിലെ കുറെ കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ചിലർ തുണിക്കടകൾ, പലചരക്ക്, സ്റ്റേഷനറി കടകൾ  വൃത്തിയാക്കുന്നുണ്ടായിരുന്നു.
എല്ലാം പഴയ രീതിയിലെടുക്കാൻ സമയമെടുക്കും.


 വെളളിയാംകല്ല് പാലം വരെയും ഇന്ന് 10/8/19 വൈകീട്ട് 6ന് പോയി... ത്രിത്താല പൂർണമായും വെള്ളത്തിൽ മുക്കിയതിൽ കാരണക്കാരെ നേരിട്ട് കാണാൻ അതിൽ ഒരാളെ ഈ ചിത്രത്തിൽ കാണാം - (എത്ര പറഞ്ഞിട്ടും പൊങ്ങാൻ കൂട്ടാക്കാത്ത ഷട്ടറുകൾ)
ഒരാൾ മരം വന്ന് ഇടിച്ച് തകരാറിലായി .നടുവിൽ നിൽക്കുന്ന മറ്റ് മൂന്ന് ഷട്ടറിനോട് ഇപ്പോഴും കാല് പിടിച്ച് പറയുന്നുണ്ട് ഒന്നു പൊങ്ങാൻ. പാലത്തിലൂടെ ഭാഗികമായി വാഹനങ്ങൾ പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആശാൻമാർ വന്ന് ഷട്ടറിനെ അറസ്റ്റ് ചെയ്ത് പൊക്കാൻ ശ്രമിക്കുന്നുണ്ട് . പറഞ്ഞാ കേൾക്കുന്ന കുറച്ച് ഷട്ടറുകളെങ്കിലും ഉണ്ടായത് ത്രിത്താലക്കാരുടെ ഭാഗ്യം.

ഓഗ് മെന്റഡ് റിയാലിറ്റി ഇനി നമ്മുടെ ഫോണിൽ

ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) 

യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) അഥവാ പ്രതീതി യാഥാർഥ്യം എന്ന് പറയുന്നത്.

പൂർണമായും സങ്കല്പികമായ അനുഭവമാണ് വെർച്വൽ റിയാലിറ്റി (വി.ആർ). എന്നാൽ യാഥാർഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ അനുഭവതലമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി.

കൊച്ചിക്കാർക്ക് ഇനി അഭിമാനിക്കാം. രാജ്യത്തെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം പുറത്തിറങ്ങുന്നത് കൊച്ചിയിൽ നിന്നുമാണ്. മനോജ് രവീന്ദ്രന്റെ 'മുസിരിസിലൂടെ' എന്ന പുസ്തകത്തിലാണ് ഓഗ്മെന്റഡ് റിയാലിറ്റി  (സമീപ യാഥാര്‍ഥ്യം) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്.


നമ്മുടെ ഫോണുകളിൽ ഇത്തരത്തിൽ ഉള്ള ഓഗ്‌മെന്റഡ് റിയാലിറ്റി  ആപുകൾ ഉണ്ട് .അതിൽ UniteAR -  ഇതുപയോഗിച്ചു കൊണ്ട്  വീഡിയോ / നിശ്ചല ചിത്രങ്ങൾ എന്നിവ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാം.Playstoreൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ് .

ഹൈട്ടെക്ക് ഓഡിറ്റ്

ഐ ടി ഓഡിറ്റിന്റെ ഭാഗമായി  വിദ്യാലയസന്ദർശനങ്ങൾ നടക്കുന്നു  .https://kite.kerala.gov.in/KITE/
പല വിദ്യാലയങ്ങളിലും സങ്കടകരമായ കാഴ്ചകൾ കാണാൻ ഇടയായി .
പൊതുവിദ്യാലയങ്ങൾ....നമ്മുടെ വിദ്യാലയങ്ങൾ മെച്ചപ്പെടുത്താൻ വിദ്യാഭ്യാസവകുപ്പും ,കൈറ്റും,പൊതുസമൂഹവും , മാനേജർമാരും, പൂർവ്വവിദ്യാർത്ഥികളും കൂടി ഒത്തൊരുമിച്ചു നടത്തിയ കൂട്ടായ പ്രയത്‌നമാണ്‌  കഴിഞ്ഞ വർഷങ്ങളിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് .
എന്നാൽ ഇന്ന് .....
ഹൈടെക് ക്ലാസ് മുറികളിലെ പല സംവിധാനങ്ങളും തകരായി കിടക്കുന്നു .ചില ഹൈടെക് റൂമുകൾ ഇപ്പോൾ സ്‌റ്റോർ മുറികൾ . പൊടി പിടിപ്പിച്ചു കിടക്കുന്ന ഉപകരങ്ങൾ / ചോക്ക് പൊടി കൊണ്ട്  കീബോർഡ് മൂടിയ ലാപ് ടോപ് .സ്‌പീക്കറുകൾ കൊണ്ട് പിള്ളേർ അമ്മാനമാടി കളിക്കുന്നു iball സ്‌പീക്കർ ഫൂട്ബോൾ ആക്കി .സ്ക്രീനുകൾ പോസ്റ്ററുകളായി.
പൊതുസമൂഹവും പൂർവ്വവിദ്യാർത്ഥികളും തൂവെള്ള ടൈൽ വിരിച്ച് സമർപ്പിച്ച ക്ലാസ്മുറികൾ ചളിച്ചവിട്ടി കയറി കിടക്കുന്നു,പൊടിയുടെ കാര്യം പിന്നെ പറയണ്ടല്ലോ .
ക്ലാസുകൾ കൾക്കും ലാമ്പുകളിലേക്കും അനുവധിച്ച ലാപുകൾ സ്വന്തമാക്കിവീട്ടിൽ സൂക്ഷിച്ച് സ്കൂളിൽ കൂളായി വരുന്നവരെയും കാണാം.
ചിലരാണെങ്കിൽ കൊടുത്ത ഉപകരണങ്ങൾ തകരാറാവാതെ ഇരിക്കാൻ വേണ്ടി അലമാരയിൽ ഭദ്രമായി സൂക്ഷിച്ചും വെച്ചിട്ടുണ്ട്,5 വർഷം വാറണ്ടി ഉണ്ടല്ലോ അത് കഴിഞ്ഞ് അലമാരയിൽ നിന്ന് പുറത്ത് എടുക്കാനാവും.
ആർക്കാണ്  ഇതിന്റെയൊക്കെ ചാർജ് എന്ന് ചോദിച്ചാൽ പരസ്പരം വിരൽ ചൂടുന്നവരാണ് പലയിടത്തും  . 5 വർഷം ഓൺസൈറ്റ് വാറണ്ടിയുള്ള ഉപകരണങ്ങൾ തകരാറിലായാൽ പരാതി രജിസ്റ്റർ ചെയ്യാൻ അറിവില്ലായ്മയോ?  മടിയോ?  http://htspms.keltron.in/  .

നമ്മൾ സ്വപ്നം കാണാൻ പോലും സാധിക്കാത്ത സൗകര്യങ്ങൾ കിട്ടിയപ്പോൾ പഴയ കാലം നമ്മൾ മറന്നു .ലാബിലെ മങ്ങിയ ഒരു പ്രൊജക്ടറും ജാംബവാന്റെ കാലത്തെ ഡെസ്‌ക്ടോപ്പുകളും കൊണ്ട് വീർപ്പുമുട്ടിയ നമുക്ക്  ഇന്ന്എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് സൗകര്യങ്ങൾ, കൈറ്റ്  80 ലാപ്ടോപ്പുകൾ വരെ അനുവദിച്ച വിദ്യാലയങ്ങൾ നമ്മുടെ  ചുറ്റുപാടിൽ ഉണ്ട് എന്ന വസ്തുത മറക്കരുത്  ,സമേതത്തിൽ https://sametham.kite.kerala.gov.in/ പരിശോദിച്ചാൽ ആർക്കും ഓരോ വിദ്യാലയത്തിനും കുട്ടികളുടെയും ക്ലാസ് മുറികളുടെയും എണ്ണത്തിനനുസരിച്ച് കൈറ്റ്  അനുവദിച്ച ഉപകരണങ്ങളുടെ ലിസ്റ്റ് കിട്ടും
    1. 43 ഇഞ്ച് എൽ സി ഡി  ടിവി
    2. DSLR ക്യാമറ
    3. മൾട്ടി ഫങ്‌ഷൻ പ്രിന്റർ
    4. വെബ്ക്യാമറ
    5. ലാപ്‌ടോപ്
    6. പ്രൊജക്ടർ / മൗണ്ടിംഗ് കിറ്റ് /സ്‌ക്രീൻ
    7. സ്‌പീക്കർ
    8. ഇന്റർനെറ്റ്  കണക്ഷൻ/ മോഡം / റൗട്ടർ
    9. ഹൈടെക് ലാബ്
    10. റാസ്പ്ബെറി കിറ്റ്
    11. exp eyes   കിറ്റ്
    12. ഇലക്ട്രോണിക് കിറ്റ്
       ഇതൊക്കെ നമ്മുടെ സ്കൂളിൽ കിട്ടിയ സംവിധാനങ്ങൾ ആണ് പലർക്കും ഈ കാര്യം അറിയില്ല.

ITഓഡിറ്റ് എന്ന് പറഞ്ഞു   പത്രങ്ങളിൽ പലവാർത്തകളും വന്നുകൊണ്ടിരിക്കുന്നു , സമഗ്രവഴി അധ്യാപരെ വിലയിരുത്തുമെന്നും, ഹൈടെക് സംവിധാനങ്ങൾ  ഉപയോഗിക്കാത്തവരെ  കണ്ടുപിടിക്കുമെന്നും  നടപടികൾ ഉണ്ടാവുമെന്നും  മറ്റും ....https://kite.kerala.gov.in/KITE/index.php/welcome/news_view/18
അതൊക്കെ പോട്ടെ കിട്ടിയ സൗകര്യങ്ങൾ സംവിധാനങ്ങൾ നന്നായി ഉപയോഗിക്കണ്ടേ ?
പ്രിയപ്പെട്ട അധ്യാപകരെ  വിഷമം കൊണ്ട് എഴുതുന്നതാ , ആരെയും വിഷമിപ്പിക്കാനോ !  ചോദ്യം ചെയ്യാനോ വേണ്ടിയല്ല !
മറ്റു സംസ്ഥാനങ്ങൾക്കു മാത്രമല്ല - മറ്റു രാജ്യങ്ങൾക്ക് വരെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ നടത്തുന്ന നമ്മുടെ പൊതു വിദ്യാലയങ്ങൾ ശക്തമായി നില നിൽക്കണം.

ഇനിയും ഓഡിറ്റ് നടക്കാത്ത വിദ്യാലയങ്ങൾ ശ്രദ്ധിക്കുമല്ലോ ......

                    SIMRAJ KS

എന്റെ സ്വപ്നങ്ങൾ

''സ്വന്തംനേട്ടത്തിനും, സ്വപ്നങ്ങൾക്കുമായി കരുതി വെച്ചതെല്ലാം ഒരുനിമിഷം നഷ്ടപ്പെടുമ്പോൾ ,അത്  മറ്റൊരാൾക്ക് സഹായമായി മാറുന്നുവെന്ന സംതൃപ്തിയോടെ ....
ബാക്കിയായ എന്റെ സ്വപ്നങ്ങൾക്കായി .
നിരാശയില്ലാതെ കരുത്തോടെ പ്രയത്നിച്ചു കൊണ്ട് വീണ്ടും ഞാൻ ഉയർത്തെഴുനേൽക്കും. നേടിയെടുക്കും ഞാൻ എന്റെ സ്വപ്നങ്ങൾ

തളരാത്ത മനസുമായ്

ബിനു കിഴൂർ  തന്റെ സ്വപ്നങ്ങൾക്കായി കാൻവാസിൽ വർണ്ണങ്ങൾ ചാലിക്കുന്നു.
വാഹനാപകടത്തിൽ അരക്ക് താഴെ തളർന്നു പോയെങ്കിലും തളരാത്ത മനസ്സോടെ ഉപജീവനത്തിനും ചികൽസക്കുമായി പ്രതീക്ഷയോടെ വരയ്ക്കുകയാണ് ബിനു.

കഴിഞ്ഞ ദിവസം വൈകുന്നേരം സായൂജും ഞാനും ചെറുവത്താനിയിൽ ബിനു വാടകക്ക് താമസിക്കുന്ന കോർട്ടേഴ്സിൽ ചെന്നപ്പോൾ കുറെ സന്തോഷങ്ങൾ ബിനു പങ്കുവെച്ചു. തന്റെ ചെറിയ പ്രയാസങ്ങൾ ഒരു പരാതിയും കൂടാതെ പുഞ്ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു.
തളർന്നു പോയ കൈകളും വിരലുകളും ഉപയോഗിച്ച് വളരെ ശ്രമകരമായാണ് ബിനു ഓരോ ചിത്രങ്ങൾ വരക്കുന്നത്. ഒരു ചിത്രം പൂർത്തിയാക്കാൻ ഒരാഴ്ചയിലധികം സമയം വേണ്ടിവരും. തുടർച്ചയായി ഇരിക്കാനും കൈകളിൽ അധികം ബലം പ്രയോഗിക്കാനും ബിനുവിന് സാധിക്കില്ല!
ചിത്രങ്ങൾ വരച്ചത് പലതും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. ഫ്രെയിം ചെയ്യാൻ മാത്രം ഏകദേശം 300 രൂപ ചിലവ് വരുന്നുണ്ട്. പലരും ബിനുവിനെ ചിത്രങ്ങൾ വാങ്ങി സഹായിക്കുന്നുണ്ട്.
ഏറെ മനോഹരമായ ചിത്രങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമായ ചിത്രങ്ങൾ കഴിയാവുന്ന വിലയ്ക്ക് വാങ്ങിയാൽ  ബിനുവിന്  അതൊരു സഹായമാകും.

ഇന്റർനെറ്റ് നോക്കി തനിക്ക് ചെയ്യാവുന്ന വ്യത്യസ്ഥമായ ജോലികളെക്കുറിച്ച് അന്വേഷിക്കുകയാണ് ബിനു.
ഒരു കമ്പ്യൂട്ടർ കിട്ടിയാൽ ചെറിയ ഫോട്ടോ എഡിറ്റിങ്ങും ,പേജുകൾ സെറ്റിങ്ങും പഠിക്കണം എന്നു ബിനു താൽപര്യം കാണിച്ചു.
തന്റെ കൈകൾക്ക് കമ്പ്യൂട്ടർ വഴങ്ങുമോയെന്ന് ഒന്ന് പരീക്ഷിക്കണമല്ലോ!

ബിനു കിഴൂർ : 8086103721

Tuesday, February 11, 2020

ജിവിക്കുന്ന മാതൃകകൾ


നമുക്ക് ചുറ്റും മാത്രമല്ല ,ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് ഉപദേശങ്ങളാണ് .

ഉപദേശങ്ങളല്ല/ മാതൃകകളാണ് ഉണ്ടാവേണ്ടത്
ജീവിക്കുന്ന മാതൃകകളാണ് ഏറ്റവും വലിയ പാഠം.
പാഠപുസ്തകങ്ങളിൽ എഴുതിയത് പഠിച്ചത് വലിയയോഗ്യതകൾ നേടിയിരിക്കാം.
എങ്കിലും
ലോക പരിചയത്തേക്കാൾ, സാമാന്യബുദ്ധി
 ഉള്ളവരാവണം

ഉതിർന്നു വീണ പഴങ്ങൾ


ഉതിർന്നു വീണ പഴങ്ങൾ

കുന്നംകുളത്തെ വില കുറവിന്റെ കടകളന്വേഷിച്ചുള്ള ഈ പിശുക്കന്റെ യാത്ര.
ഞാൻ ദിവസവും യാത്ര ചെയ്യുന്ന വഴികളിൽ ഒന്നാണ് കുന്നംകുളത്തെ താഴത്തെ പാറ ഒരു കച്ചവടകേന്ദ്രം കൂടിയാണ് ഇവിടം.
നേന്ത്രക്കായ, വിവിധ തരം വാഴപ്പഴങ്ങൾ എന്നിവയുടെ നിരവധി ഹോൾസെയിൽ കടകളുണ്ട്, തമിഴ്നാട്ടിൽ നിന്നും മറ്റും വലിയ ലോറികളിൽ കയറ്റിയാണ് കായ കൊണ്ടുവരുന്നത്. പഴുപ്പിക്കാനായി മുറികളിൽ പുക കൂടുകൾ ഉണ്ടാക്കി അവിടെ കായക്കുലകൾ തൂക്കിയിട്ട് പുക കയറ്റി വിടും. അടുത്ത ദിവസമാവുമ്പോഴേക്കും മഞ്ഞനിറം വന്നു തുടങ്ങും
ചെറു കച്ചവടക്കാർ ഇവരിൽ നിന്ന് വാങ്ങിയാണ് കച്ചവടം നടത്തുന്നത്.
താരതമ്യേന കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും പച്ചക്കായയും പഴങ്ങളും കിട്ടും.

കഴിഞ്ഞ ദിവസം നേന്ത്രപഴം വാങ്ങാനായി അവിടെയൊന്നു പോയി ഒരു കുല പഴം ഒന്നും ആവശ്യമില്ല ഒരു കിലോ പഴം വാങ്ങാനാണ് പോയത് ,
ചെന്നയുടനെ ഒരാൾ അടുത്ത് വന്ന് എന്താ വേണ്ടതെന്ന് ചോദിച്ചു.
ഒരു കിലോ പഴം എന്ന് പറഞ്ഞപ്പോൾ ഇല്ലയെന്ന് പറഞ്ഞു .അവിടെ പഴം കുലയിൽ നിന്ന് ഇടിഞ്ഞ് തൂക്കി കൊടുക്കില്ലത്രെ!
പോകാൻ തുടങ്ങിയ എന്നോട് താഴേക്ക് ചൂണ്ടിക്കാട്ടി ഇത് മതിയോയെന്ന് ചോദിച്ചു.

പഴുത്തതും അല്ലാത്തതുമായി
വാഴക്കുലയിൽ നിന്നും  കൊഴിഞ്ഞു വീണ പഴങ്ങൾ വലിയ പെട്ടികളിൽ നിറച്ച് വെച്ചിരിക്കുന്നത് കണ്ടു.

നല്ല വലുപ്പമുള്ള നേന്ത്രപ്പഴങ്ങൾ ചിലത് പൊട്ടിയതാണ്, എങ്കിലും വലിയ കേടൊകളൊന്നും ഇല്ല
വളരെ കുറഞ്ഞ വില മതിയെന്ന്  പറഞ്ഞപ്പോൾ 2 kg വാങ്ങാൻ തീരുമാനിച്ചു ,ചേട്ടൻ എന്നോട 50 രൂപക്ക് എടുക്കട്ടെയെന്ന് ചോദിച്ചു മൂപ്പര് 2.5 കിലോ പഴം തൂക്കി കടലാസിൽ പൊതിഞ്ഞു തന്നു.

വീട്ടിൽ വന്നു രാവിലെ ഉണ്ടാക്കി വെച്ച പുട്ടും പഴവും കൂട്ടിക്കൊഴച്ച് ഒരു തട്ട് തട്ടി.

കുലയിൽ നിന്ന് ഇരിഞ്ഞ് വാങ്ങിയില്ലെങ്കിലും ഉതിർന്നു വീണ പഴത്തിനും  മധുരക്കുറവൊന്നും ഇല്ല.

മികവുകളുള്ള എന്നാൽ നിർഭാഗ്യം കൊണ്ട് ജീവിതയാത്രയിൽ വീണുപോകുന്നവർ
നമുക്കിടയിലും ഉണ്ടാവാം, തിരക്കുകൾക്കിടയിൽ നമ്മളവരെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഒന്ന് ശ്രദ്ധിച്ചാൽ /ശ്രമിച്ചാൽ നേട്ടം നമുക്കും അവർക്കുമായിരിക്കും.